University News
കാസര്‍ഗോഡ്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ വിവിധ സര്‍വകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷ (സിയുഇടി - പിജി)യിലൂടെയാണ് പ്രവേശനം. സര്‍വകലാശാല വെബ്സൈറ്റ് www.cukerala.ac.in, എന്‍ടിഎ വെബ്സൈറ്റ് www.nta.ac.in എന്നിവ സന്ദര്‍ശിച്ച് ജനുവരി 14ന് രാത്രി 11.50 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ജനുവരി 18 മുതല്‍ 20 വരെ അപേക്ഷയിലെ തെറ്റുകള്‍ തിരുത്താന്‍ അവസരമുണ്ടാകും. മാര്‍ച്ചിലാണ് പ്രവേശന പരീക്ഷ. ഹെല്‍പ്പ് ഡസ്ക്: 01140759000/01169227700. ഇ മെയില്‍: [email protected]
പ്രോഗ്രാമുകളും സീറ്റുകളും
26 പിജി പ്രോഗ്രാമുകളാണ് സര്‍വകലാശാലയിലുള്ളത്. ഇതില്‍ എല്‍എല്‍എം തിരുവല്ല കാമ്പസിലും മറ്റുള്ളവ കാസര്‍ഗോഡ് പെരിയ കാമ്പസിലുമാണ് നടക്കുന്നത്. പ്രോഗ്രാമുകളും സീറ്റുകളും: എംഎ ഇക്കണോമിക്സ് (40), ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ (40), ലിംഗ്വിസ്റ്റിക്സ് ആൻഡ് ലാംഗ്വേജ് ടെക്നോളജി (40), ഹിന്ദി ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ (20), ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആൻഡ് പൊളിറ്റിക്കല്‍ സയന്‍സ് (40), മലയാളം (30), കന്നഡ (20), പബ്ലിക് അഡ്മിനിസ്ട്രേഷന് ആൻഡ് പോളിസി സ്റ്റഡീസ് (40), എംഎസ്ഡബ്ല്യു (40), എംഎഡ് (30), എംഎസ്സി സുവോളജി (30), ബയോകെമിസ്ട്രി (30), കെമിസ്ട്രി (30), കംപ്യൂട്ടര്‍ സയന്‍സ് (30), എന്‍വയോണ്‍മെന്റല്‍ സയന്‍സ് (30), ജീനോമിക് സയന്‍സ് (30), ജിയോളജി (30), മാത്തമാറ്റിക്സ് (30), ബോട്ടണി (30), ഫിസിക്സ് (30), യോഗതെറാപ്പി (30), എല്‍എല്‍എം (40), മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (30), എംബിഎ - ജനറല്‍ (40), എംബിഎ - ടൂറിസം ആൻഡ് ട്രാവല്‍ മാനേജ്മെന്റ് (40), എംകോം (40).
Education
കാസര്‍ഗോഡ്: കേരള കേന്ദ്രസര്‍വകലാശാലയില്‍ രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍, ലൈബ്രേറിയന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പോസ്റ്റല്‍ അപേക്ഷ ഫെബ്രുവരി ആറിനു വൈകുന്നേരം അഞ്ചിനുള്ളില്‍ സര്‍വകലാശാലയില്‍ ലഭിക്കണം.
രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍: 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദം. ഇതിനു പുറമേ താഴെ പറയുന്നതില്‍ എതെങ്കിലും യോഗ്യതയും ഉണ്ടായിരിക്കണം.
അസി. പ്രഫസര്‍ തസ്തികയില്‍ അക്കാദമിക് ലെവല്‍ 11ഓ അതിന് മുകളിലോ കുറഞ്ഞത് 15 വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ അസോസിയേറ്റ് പ്രഫസര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ അക്കാദമിക് ലെവല്‍ 12ഓ അതിനു മുകളിലോ എട്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. ഇതിനൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭരണനിര്‍വഹണത്തിലെ പരിചയവും വേണം. ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലോ ഗവേഷണസ്ഥാപനങ്ങളിലോ സമാനമായ പ്രവൃത്തിപരിചയം. എട്ടുവര്‍ഷം ഡെപ്യൂട്ടി രജിസ്ട്രാര്‍/ സമാനമായ തസ്തിക ഉള്‍പ്പെടെ 15 വര്‍ഷത്തെ ഭരണനിര്‍വഹണത്തിലെ പരിചയം.
ലൈബ്രേറിയന്‍ തസ്തികയില്‍ ലൈബ്രറി സയന്‍സ്/ഇന്‍ഫര്‍മേഷന്‍ സയന്‍സ്/ഡോക്യുമെന്റേഷന് സയന്‍സ് എന്നിവയില്‍ ഏതിലെങ്കിലും 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദം. സര്‍വകലാശാലകളില്‍ ഏതെങ്കിലും തലത്തില്‍ ലൈബ്രേറിയന്‍, അല്ലെങ്കില്‍ ലൈബ്രറി സയന്‍സില്‍ അസി./അസോസിയേറ്റ് പ്രഫസര്‍, അല്ലെങ്കില്‍ കോളജ് ലൈബ്രേറിയന്‍ എന്നിവയില്‍ ഏതിലെങ്കിലും പത്തു വര്‍ഷത്തെ പ്രവൃത്തിപരിചയം, ലൈബ്രറിയില്‍ ഐസിടിയുടെ സംയോജനം ഉള്‍പ്പെടെയുള്ള നൂതന ലൈബ്രറി സേവനങ്ങള്‍ നടപ്പാക്കിയതിലുള്ള പരിചയം, ലൈബ്രറി സയന്‍സ്/ഇന്‍ഫര്‍മേഷന്‍ സയന്‍സ്/ഡോക്യുമെന്റേഷന്/ആര്‍ക്കൈവ്സ് ആന്‍ഡ് മാനുസ്ക്രിപ്റ്റ് എന്നിവയില്‍ ഏതിലെങ്കിലും പിഎച്ച്ഡി. വെബ്സൈറ്റ്: www.cukerala.ac.in. ഫോണ്‍: 0467 2309499. ഇ-മെയില്‍: recru- [email protected]
Kerala
പെരിയ: ജോലിയില്‍നിന്ന് പിരിച്ചുവിട്ടതിനെതരേ പരാതിയുമായി കേന്ദ്ര സര്‍വകലാശാലയിലെ കിച്ചൺ ഹെല്‍പ്പർ.
രൂപേഷ് വേണുവാണ് വൈസ് ചാന്‍സലര്‍ പ്രഫ. സിദ്ദു പി. അല്ഗൂറിനെതിരേ താലൂക്ക് ലീഗല്‍ സര്‍വീസ് അഥോറിറ്റിക്ക് പരാതി നല്‍കിയത്. സാമ്പാറിനു രുചിയില്ലെന്നാരോപിച്ചാണ് തന്നെ പുറത്താക്കിയതെന്നും താത്കാലിക ജീവനക്കാരനെ പുറത്താക്കുമ്പോള്‍ പാലിക്കേണ്ട നോട്ടീസ് ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വൈസ് ചാന്‍സലറുടെ നടപടിയെന്നുമാണ് പ്രധാന ആരോപണം.
ഭക്ഷണം പാകം ചെയ്ത മറ്റു ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കാതെ, ദളിത് വിഭാഗക്കാരനായ തനിക്കെതിരേ മാത്രം നടപടി സ്വീകരിച്ചത് ജാതിവിവേചനം മൂലമാണെന്നും പറയുന്നു. വൈസ് ചാന്‍സലര്‍ക്കുള്ള ഭക്ഷണം പാകം ചെയ്യുന്നവരില്‍ ദളിത് വിഭാഗക്കാര്‍ വേണ്ടെന്ന നിലപാടാണ് നടപടിക്കു പിന്നിലെന്നും രൂപേഷ് ആരോപിച്ചു.
2021ലാണ് താന്‍ ജോലിയില്‍ പ്രവേശിച്ചത്. ഒക്ടോബര്‍ 13ന് കുക്ക് തയാറാക്കി വച്ച ഭക്ഷണം വൈസ് ചാന്‍സലര്‍ക്ക് നല്‍കിയിരുന്നു. പിറ്റേന്ന് ഓഫീസില്‍നിന്ന് വിളിച്ച് ഭക്ഷണം മോശമായതുകൊണ്ട് പിരിച്ചുവിടുകയാണെന്ന് അറിയിക്കുകയായിരുന്നു.
ആദ്യം രണ്ടുദിവസം മാറിനില്‍ക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍, പിന്നീട് ഫോണില്‍ വിളിക്കുമ്പോള്‍ തീരുമാനമൊന്നും ആയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇപ്പോള്‍ ജോലിയും ശമ്പളവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തിൽ രൂപേഷിന്റെ ആരോപണങ്ങള്‍ കേന്ദ്ര സര്‍വകലാശാലാ അധികൃതര്‍ നിഷേധിച്ചു. സംഭവദിവസം ഉച്ചയ്ക്കത്തേക്ക് തയാറാക്കിയ ഭക്ഷണം ഗുണനിലവാരം പരിശോധിക്കാതെ വൈകുന്നേരം അദ്ദേഹം വിതരണം ചെയ്തു. ഈ ഭക്ഷണം പഴകിയിരുന്നു. ഇതിന് മുന്‍പും നിരവധി തവണ സമാന വീഴ്ചകള്‍ സംഭവിക്കുകയും താക്കീത് നല്‍കുകയും ചെയ്തിരുന്നു.
നിരന്തരമായ കൃത്യവിലോപം കണക്കിലെടുത്ത് നീലഗിരി ഗസ്റ്റ് ഹൗസ് മാനേജരോട് നിയമനം പുനഃപരിശോധിക്കാന്‍ വൈസ് ചാന്‍സലര്‍ നിര്‍ദേശിച്ചു. പൂര്‍ണമായും പ്രഫഷണല്‍ കാരണങ്ങളാല്‍ കൈക്കൊണ്ട നടപടിയാണിത്. ഇതിന് വ്യക്തിയുടെ സാമൂഹിക പശ്ചാത്തലവുമായി യാതൊരു ബന്ധവുമില്ലെന്നും അധികൃതര്‍ അറിയിച്ചു.